Monday, October 1, 2012

അമ്മമ്മയ്ക്കൊരന്ത്യഗീതം


ആച്ചീ,
പിന്‍വാതിലടക്കേണ്ട കാറ്റു കൊള്ളാന്‍
പോയരാത്മാവുണ്ട് പുറത്തു 
തിരികെ വരും എനിക്കൊന്നു കാണാനായി 

തീറെഴുതി കൊടുത്ത എന്‍റെ ജീവിതത്തിന്റെ 
ഉടമ്പടിയില്‍, വരുന്ന നവംബര്‍ മുതല്‍ 
ഒഴിവു ദിനങ്ങള്‍ അനുവദിച്ചിട്ടുണ്ട് 
അന്നു എനിക്ക് കുമ്പസരിക്കണം
മരിച്ചാല്‍ എല്ലാം  മറക്കണമെന്നാണല്ലോ

തീര്‍ത്തുമൊരന്യനായയീ വേളയില്‍
എനിക്കമ്മമ്മയോട് കുറേ പറയാനുണ്ട്‌ 
ചോദിക്കാനും ...
മരിക്കുമ്പോ പേടിച്ചിരുന്നോ?
 വിഷമിച്ചിരുന്നോ വാര്‍ദ്ധക്ക്യത്തില്‍?

വാര്‍ദ്ധക്ക്യം കവിതയുടെ 
അവസാനത്തെ വരിയാണ് 
ഏറെ ഭംഗിയാവേണ്ടിടം 

മരണം ജീവിതത്തിന്റെ 
അടിയില്‍ വെക്കുന്ന ഒപ്പും
വിരലുകള്‍ ഇടറരുത് ...

ചൊറിപിടിച്ചയെന്റെ
ബാല്യത്തെ ചകിരിയിട്ടുരക്കുമ്പോ 
പൊറ്റ പൊട്ടിയൊലിച്ച ചോരകണ്ട് 
അറുത്തു പോയിട്ടില്ല അല്ലെ...

എന്നിട്ടും എനിക്കുമാത്രമെന്താണ്
ഉലയില്‍ വാര്‍ത്ത് ഉരുക്കാക്കി 
കുറേ ജീവിതങ്ങളെ തേച്ചു 
മിനിക്കിയെടുത്ത ചൂടാല്‍
നിങ്ങടെ നാസികയിലൂടോഴുകിയ
പനിനീരുപോല്‍ ശുദ്ധമാ 
രക്തത്തോടിത്രയറപ്പ് തോന്നിയത്

ഉള്ളിലെ ഉണങ്ങാത്ത മുറിവില്‍ 
ഊതി തന്നതും മറക്കരുതാരുന്നു  

സാരമില്ല, ഒരിക്കല്‍ ഞാനും വരാം 
മേഘങ്ങള്‍ക്കിടയിലൂടെ 
നക്ഷത്രങ്ങളോട് കിന്നാരം 
പറഞ്ഞു 
അന്നു ഉത്സവത്തിനു അമ്പല 
പറമ്പിലൂടെ നടന്ന പോലെ 
നമുക്ക് കൈ കോര്‍ത്ത്‌ നടക്കാന്‍ ...
ഇപ്പോഴൊരന്ത്യ ചുംബനം 

 ബാഹു-ഖത്തര്‍ 

1.  ആച്ചി : ഇളയച്ഛന്റെ  ഭാര്യയെ വിളിച്ചിരുന്ന ചെല്ല പേര് 
2.  തീര്‍ത്തുമൊരന്യനായയീ വേളയില്‍ : അമ്മമ്മ മരിച്ചത് അറിയാതെ പോയി ....
3.  തീറെഴുതി കൊടുത്ത ജീവിതം : പ്രവാസം 

Wednesday, March 21, 2012

കണക്കിലെ കരച്ചില്‍

എഴുത്തും കുത്തും 
വാങ്ങലും വില്‍ക്കലും 
സമാഹരണം സംഭരണം 
എല്ലാറ്റിലുമുണ്ടൊരു കണക്കു

അവസാനിക്കുന്നിടം തുല്യമായില്ലെങ്കില്‍
കണക്കുകൂട്ടലുകള്‍ തെറ്റുമെന്നു

 കണക്കുപരിശോധകരുടെ 
ചോദ്യങ്ങള്‍ക്കിടയില്‍
നിന്നൂര്‍ന്നിറങ്ങിയോരുത്തരം
വാതില്‍ തുറന്നു 
വെയില്‍ കത്തിച്ചു വെന്ത 
കരിമ്പാതയിലൂടെ 
ഇരച്ചുപായുന്ന 
വാഹനങ്ങളെ പകുത്തുമാറ്റി 
സോമനാംബുലിസം 
പിടിപെട്ടവനെ പോലെ!!! 

ഹും !!! 
ഓര്‍മ്മകളൊര്   കൊള്ളിയാനായി 
മസ്തിഷ്കത്തില്‍ ജ്വലിച്ചപ്പോള്‍
ഹമദ് ഹോസ്പിടലിന്‍റെ 
പടിവാതില്‍ക്കല്‍ എത്തിയിരിക്കുന്നു 

ആകസ്മീകമായ ഒരു പൂര്‍ണ്ണവിരാമം മതി
സമത്തിനു ശേഷം ഒരൊറ്റ 
ചോദ്യചിഹ്ന്നമായവശേഷിക്കാന്‍ 


Monday, March 19, 2012

എണ്ണപ്പെടുമ്പോള്‍

ഞാന്‍ ഇറങ്ങുമ്പോള്‍ അവള്‍ ഒരു പേജില്‍ കുറിച്ച് വച്ചിരുന്നു പോലും "365" എന്ന്.....

പിന്നീട് ഓരോ ദിവസങ്ങളിലും അതിനു താഴെ ഓരോ വരികളില്‍ ഒന്ന് കുറച്ച് എഴുതിയിടുന്നുണ്ടായിരുന്നു ....

ഇപ്പൊ അത് "230" എത്തി എന്ന് ..

"ഏട്ടാ ഇനി വെറും "135" മാത്രം ....ഞാന്‍ ശരിക്കുമോന്നു പിടഞ്ഞു പോയി ...
ചങ്കിലെ കനല് കത്തി കണ്ണീരു പൊടിഞ്ഞു പോയി. 

ഇനി "135" ദിവസം കൂടി അവള്‍ വിരഹം തൊണ്ടയില്‍ കുരുക്കി വച്ചു കഴിയണം 

"എനിക്കുറപ്പില്ല പെണ്ണേ, ഇത് നാടല്ല....അറബിയുടെ മൂഡിനനുസരിച്ചു ജീവിതം വഴി തെളിക്കുന്നവരാണ് പ്രവാസികള്‍" എന്ന് പറയാന്‍ എനിക്ക് തോന്നിയില്ല ആ കാത്തിരിപ്പോര്‍ത്തപ്പോള്‍ 

Saturday, November 26, 2011

പ്രാന്ത്



കണ്ണടച്ചിരുട്ടാക്കി ഒന്നുറങ്ങണം 
സ്വപ്നങ്ങള്‍ക് വഴികൊടുക്കാതെ 
എന്നിട്ടും ഓര്‍മ്മകള്‍ കൊണ്ടവള്‍ 
കുത്തി നോവിച്ചാല്‍
അവളെ ചിരിപ്പിക്കാനായി  
ഓലനാരില്‍ കെട്ടി പറത്തിയ
തുമ്പിയെ ചവിട്ടിയരച്ചു കൊല്ലണം 
എന്‍റെ വഴികളില്‍ വരാതെ കരയാനവള്‍ക്ക് 
ഇതിലേറെ എന്ത് വേണം 

Saturday, November 5, 2011

എന്നിലെ നീ

നിന്നോളം നിഷ്കളങ്കമല്ലൊരു പൂവും പൂമ്പാറ്റയും 
നിന്നോളം സുന്ദരമല്ലൊരു വര്‍ണ്ണവും വസന്തവും 

Sunday, October 2, 2011

ഓര്‍മ്മകളില്‍ വാറ്റിയത്


ഓര്‍മ്മകളില്‍ വാറ്റിയ ഒരു കുടം ലഹരി 
                               
                         അതില്‍ 

അവള്‍ തന്ന ചന്ദനംക്കുറി ചേര്‍ത്ത ചുംബനം
അമ്മയുടെ മാറില്‍ കവിള്‍ ചേര്‍ത്തയന്നറിഞ്ഞ ചൂട് 

അച്ഛന്‍ ചൂണ്ടിക്കാട്ടിയ 
ചോരപ്പൂക്കള്‍ പൂത്തു നില്‍ക്കുന്ന
വാകമര ചോട്ടിലെ തണല്‍ 

ആവേശത്താല്‍ മുഷ്ടിചുരുട്ടിയുയര്‍ത്തിയ
അനിയന്റെ വെട്ടേറ്റ കാലിലെ ചോരത്തുള്ളികള്‍ 

പെങ്ങടെ കെട്ട്താലിയില്‍ നിന്നറ്റ് പോയ 
കണ്ണികളില്‍ നിന്നിറ്റു വീണ കണ്ണീര്‍ 


ലഹരിയേറിയാല്‍ തികട്ടി തള്ളുമെന്നോതിയ പെണ്ണേ 
നീയറിഞ്ഞീലയെത്ര നുകര്‍ന്നാലും മതിവരാത്തോരീയുന്മാദം 

Thursday, September 29, 2011


വെള്ളിത്താരം



ഓര്‍മ്മകളില്‍ കുഴിച്ചു,
വര്‍ഷങ്ങളൊന്നൊന്നായി കൊത്തി-
കോരിയെടുത്തു, ഞാനീ കടലിന്നിക്കരെ
മെയ്യറിയാതെ കൈയ്യറിയാതെ....

വെള്ളിത്താരം, നിന്നിലുടക്കി
കോണു തകര്‍ന്നെന്‍ മണ്‍വെട്ടി
പോറ്റി വളര്‍ത്തിയോരമ്മയുമച്ച്ച്ചനു-
മുന്നില്‍ നില്‍ക്കെ വെട്ടിയ പാടുകള്‍
നിണമായോഴുകിയ ചാലിന്‍ തീരെ
സഹയാത്രികര്‍ തന്‍ കണ്ണീരും

എന്തപരാധം ചെയ്തിട്ടാവോ
ഓര്‍മ്മ കുഴിയിലൊടുക്കീ നിന്നെ
ജനതക്കിടയിലുയര്‍ന്നൊരു ശബ്ദം
അല്ലാതെന്തൊരു തെറ്റുണ്ട്
കൂടുതല്‍ കൊക്കും കോഴിയെ തന്നെ-
യാദ്യം തീര്‍ക്കും കുറുക്കന്‍ ശാസ്ത്രം

അറിയുന്നില്ലീ വിഡ്ഢികളിന്നും
വനിലുയര്‍ത്തിയ കൊടിയുടെ പിന്നില്‍
നൂലല്ലിതൊരു പ്രത്യയശാസ്ത്രം
ചോര കൊടുത്തും ജീവന്‍ നല്‍കിയു-
മൂട്ടി വളര്‍ത്തിയ പ്രത്യയശാസ്ത്രം



ജനങ്ങള്‍ക്കിടയില്‍ പോപ്പുലര്‍ ആയിരുന്നു, അല്ലാതെ ഒരു തെറ്റും ചെയ്തിട്ടില്ല സ: സുധീഷ്‌..   അച്ഛന്റെയും അമ്മയുടെയും മുന്നില്‍വച്ച് ...............എന്തപരാധത്തിനായ് ???